തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ബജറ്റിൽ പ്രഖ്യാപിച്ച ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശിക നൽകാൻ ഓരോ മാസവും 615 കോടി രൂപ വീതം അധികമായി കണ്ടെത്തേണ്ടിവരുമെന്നു കണക്ക്. നിലവിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശന്പളവും പെൻഷനും നൽകാൻ 4,800 കോടിയോളം രൂപയാണു പ്രതിമാസം വേണ്ടിവരുന്നത്. ഇതിനൊപ്പമാണ് 615 കോടി രൂപകൂടി അധികമായി കണ്ടെത്തേണ്ടിവരുന്നത്.
ഫെബ്രുവരിയിൽ ഒരു ഗഡു ക്ഷാമബത്ത നൽകുമെന്നാണു പ്രഖ്യാപനം. മൂന്നു ശതമാനം വരുന്ന ഒരു ഗഡു ഡിഎ നൽകാൻ 85 കോടി രൂപ വേണ്ടിവരും. പെൻഷൻകാർക്കു സമാനമായി ക്ഷാമാശ്വാസം നൽകണം. ഇതിന് 57 കോടി രൂപ വേണം. 142 ലക്ഷം രൂപയാണ് ഫെബ്രുവരിയിൽ അധികമായി കണ്ടെത്തേണ്ടത്. മാർച്ചിൽ 13 ശതമാനം ഡിഎയും ഡിആറും നൽകി കുടിശിക തീർക്കണമെന്നുണ്ടെങ്കിൽ 615 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരും.
ശന്പള പരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്പോൾ 2024 ജൂലൈ മുതലുള്ള ശന്പള പരിഷ്കരണം നടപ്പാക്കാൻ ഇതിനു ശേഷമുള്ള ഡിഎ തടഞ്ഞുവയ്ക്കുമോ എന്നു വ്യക്തമല്ല. ഉത്തരവിറങ്ങിയാൽ മാത്രമേ ഇതു സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാൻ കഴിയുകയുള്ളുവെന്നാണ് ധനവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.
ശന്പളപരിഷ്കരണം വരുന്നതോടെ ശന്പളവും പെൻഷനും നൽകാൻ 24,000 കോടിയോളം രൂപ പ്രതിവർഷം അധികമായി വേണ്ടിവരുമെന്നാണു സർക്കാർ കണക്ക്.
സംസ്ഥാനത്ത് 5.2 ലക്ഷം ജീവനക്കാരും 5.65 ലക്ഷം പെൻഷൻകാരുമുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഇവരുടെ ഡിഎയും ഡിആറും 13 ശതമാനം കുടിശികയാണ്. ഇതു വിതരണം ചെയ്യുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
അടുത്ത ആഴ്ചകളിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ശന്പള പരിഷ്കരണത്തെക്കുറിച്ചു പഠിക്കാൻ കമ്മീഷനെ സർക്കാർ നിയോഗിക്കും. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാകും കമ്മീഷനോട് ആവശ്യപ്പെടുക.